Thursday, August 20, 2015

പ്രണയം തകർത്ത ചക്രവർത്തി

ഒരു ശോക പരിഹാസ്യ നിലയിലാണെങ്കിലും
കരളിൻതുടർച്ചയിലുമഭികാമ്യമാകവേ
അതിഘോരമായുധം നെഞ്ചിലേക്കാളവേ
സുഖമരണമേല്ക്കുവാൻ കാത്തിരിക്കുന്നപോൽ

നഷ്ടപ്പെടുന്നോരധീനദേശങ്ങളോ
വീണു തകരും അധീശത്വ ബിംബമോ
ഇന്നലട്ടുന്നില്ല ഒരു തവണ യെങ്കിലും
അതിനായി വീണ്ടും പ്രയത്നിക്കയുമില്ല
ഇന്നലെകൾ ചാർത്തിയൊരു ചക്രവർത്തീ പദം
എന്റെ സഞ്ചാരത്തിനായം വരുത്തവേ
താണ്ടി ഞാൻ കാടും, മലയും, ഗുഹകളും
അശ്വമേധം ജയിച്ചെത്തിയ മന്നനായ്
കണ്ടു വഴിയിൽ ഞാൻ ശങ്കരനെ പിന്നെ,
ബുദ്ധന്റെ കാൽപ്പാടുണങ്ങാത്ത ഭൂമിയും
പിന്നെ മടിച്ചില്ലധീനത്തിലായോരാ
ഭൂമിക്കു കാവലായ് ആളെ നിർത്തീടുവാൻ
ക്ഷിപ്രമായെപ്പോഴോ കാഞ്ചന രൂപത്തിൻ
ദർശനം മനതാരിലടയാള മാകവേ
ആ കാലയളവിലായ് ശത്രുക്കളൊന്നിച്ചു
പല സീമകൾ താണ്ടിരാജ്യം ക്ഷയിച്ചുവോ?
അതികാംക്ഷയെന്നൊരു സംഘവും കൂടെയായ്
അഭിനിവേശാക്തമാം മാരകക്കൂട്ടവും
അത്യാഗ്രഹമെന്ന ചതികൾതൻ മെയ്ഗുണം
അറിയാതെ പോയതോ തോറ്റു കൊടുത്തതോ?
ഇനിയാകതില്ലിനി ശത്രു സംഹാരവും
പൊരുതേണ്ടതില്ലൊരു ഭ്രമതാണ്ഡവത്തെയും
സാമ്രാജ്യമില്ലാതെ സമ്രാട്ടുമല്ലാതെ
പ്രണയാസ്ത്രമേൽക്കുവാൻ ക്ഷണികനേരം മതി.

No comments:

Post a Comment